ചെന്നൈ: ഇന്നറിയാം, ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നം സഫലമാകാന്‍ സാധ്യതയുണ്ടോ എന്നും ഒന്നാം തീയതി (മാര്‍ച്ച് ഒന്ന്) എങ്ങനെയാകുമെന്നും... ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളിലായി പോരാട്ടം ആരംഭിച്ചെങ്കിലും സൂപ്പര്‍ എട്ടിലെ ആദ്യമത്സരത്തോടെ സെമി സാധ്യതാ കണക്കുകള്‍ കൂട്ടിയും കിഴിച്ചുമിരിക്കേണ്ട അവസ്ഥയിലേക്കു പതിച്ചിരിക്കുകയാണ് ടീം ഇന്ത്യ.
ഗൗതം ഗംഭീറിന്റെ കോച്ചിംഗും സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയും അഹമ്മദാബാദിലെ തലതിരിഞ്ഞ പിച്ചും ചേര്‍ന്നപ്പോള്‍ സ്വന്തം മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം പോരാ, മറ്റുള്ള ടീമുകളുടെ മത്സരഫലങ്ങളും ആശ്രയിച്ചു മാത്രമേ ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നം സഫലമാകൂ എന്നതാണ് അവസ്ഥ. സപ്പർ എട്ടിൽ ജീവൻ നിലനിർത്താനുള്ള ടോണിക്കിനായാണ് സൂര്യകുമാർ യാദവും സംഘവും ഇറങ്ങുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക x വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം നടക്കും. ഈ പോരാട്ടത്തിന്റെ ഫലമനുസരിച്ചായിരിക്കും സിംബാബ്വെയെ കീഴടക്കിയാലും ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത എങ്ങനെയെന്നു വ്യക്തമാകൂ. മാര്‍ച്ച് ഒന്നിന് വെസ്റ്റ് ഇന്‍ഡീസിന് എതിരേയാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ അവസാന മത്സരം.
ദക്ഷിണാഫ്രിക്ക x വിന്‍ഡീസ്
സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ ആദ്യമത്സരങ്ങളില്‍ ജയിച്ച ടീമുകളാണ് വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും. എന്നാല്‍, നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. വിന്‍ഡീസിന്റെ നെറ്റ് റണ്‍ റേറ്റ് 5.350, ദക്ഷിണാഫ്രിക്കയുടേത് 3.800.
ഇന്ന് ദക്ഷിണാഫ്രിക്ക ജയിക്കുന്നത് ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാക്കും. കാരണം, ഇന്നു പരാജയപ്പെട്ടാല്‍ വിന്‍ഡീസ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങുകയും അവരുടെ നെറ്റ് റണ്‍ റേറ്റില്‍ ഇടിവുണ്ടാകുകയും ചെയ്യും. ഇന്നു സിംബാബ്വെയെ 100 റണ്‍സ് വ്യത്യാസത്തില്‍ പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ (വിന്‍ഡീസ് 107 റണ്‍സിനാണ് സിംബാബ്വെയെ കീഴടക്കിയത്) ഇന്ത്യക്ക് നെറ്റ് റണ്‍ റേറ്റില്‍ കുതിക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ മാര്‍ച്ച് ഒന്നിന് വെസ്റ്റ് ഇന്‍ഡീസിന് എതിരായ മത്സരത്തില്‍ ജയിച്ച് ഇന്ത്യക്ക് സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാം.
അതേസമയം, ഇന്നു വിന്‍ഡീസ് ആണ് ജയിക്കുന്നതെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ ബുദ്ധിമുട്ടാകും. കാരണം, മാര്‍ച്ച് ഒന്നിന് ഇന്ത്യ വിന്‍ഡീസിനെ കീഴടക്കിയാല്‍ അതോടെ ഇന്ത്യക്കും വിന്‍ഡീസിനും നാല് പോയിന്റ് വീതമാകും. മാര്‍ച്ച് ഒന്നിനു നടക്കുന്ന ദക്ഷിണാഫ്രിക്ക x സിംബാബ്വെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയിക്കാനാണ് സാധ്യത. അതോടെ ദക്ഷിണാഫ്രിക്കയ്ക്കും നാലു പോയിന്റാകും. അതോടെ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരെ നിശ്ചയിക്കുന്നതും സെമി ഫൈനല്‍ ടിക്കറ്റ് നല്‍കുന്നതും.
ദക്ഷിണാഫ്രിക്ക x വിന്‍ഡീസ് മത്സരം ഫലം വരുന്നതിനു പിന്നാലെ ആയിരിക്കും ഇന്ത്യ x സിംബാബ്വെ പോരാട്ടം ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ അരങ്ങേറുക. ദക്ഷിണാഫ്രിക്കയെ വിന്‍ഡീസ് തോല്‍പ്പിച്ചാല്‍ ഇന്ത്യയുടെ ലക്ഷ്യം സിംബാബ്വെയ്ക്ക് എതിരായ കൂറ്റന്‍ ജയമായി മാറും. അല്ലെങ്കില്‍ നെറ്റ് റണ്‍ റേറ്റില്‍ ഇന്ത്യക്കു പിടിച്ചുനില്ക്കാന് സാധിക്കില്ല. അതേസമയം, ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകളെ ഗ്രൂപ്പ് ഘട്ടത്തില്‍ അട്ടിമറിച്ചവരാണ് സിക്കന്ദര്‍ റാസ നയിക്കുന്ന സിംബാബ്വെ എന്നു വിസ്മരിക്കരുത്. അതുകൊണ്ട് കൂറ്റന്‍ ജയമെന്ന ഇന്ത്യന്‍ മോഹം എത്രമാത്രം സഫലമാകുമെന്നതും കണ്ടറിയണം.